1978. കോയന്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ റഷ്യ- ഇന്ത്യ ഫുട്ബോൾ മത്സരം. ഗാലറികൾ നിറഞ്ഞുകവിയുന്ന ജനസാഗരം. പ്രഗത്ഭനായ രഞ്ജിത്ത് ഥാപ്പ ഇന്ത്യൻ ക്യാപ്റ്റൻ. ആദ്യപകുതി പൂർത്തിയാകുന്പോൾ ഇന്ത്യ ഒരു ഗോളിന് പിന്നിൽ. രണ്ടാംപകുതി ആരംഭിച്ചതുതന്നെ കോച്ച് ഷൺമുഖം നടത്തിയ സബ്സ്റ്റിറ്റ്യൂഷനോടെയാണ്.
ലെഫ്റ്റ് ഹാഫ് ബാക്ക് എം.എം. ജേക്കബ് കളത്തിൽ. കളിയുടെ 65-ാം മിനിറ്റിൽ മഫത്ത്ലാലിന്റെ ഗോവൻ താരം ബർണാഡ് നൽകിയ മൈനസ്പാസിൽ എം.എം. ജേക്കബിന്റെ 35 വാര അകലെനിന്നുള്ള കിടിലൻ ഷോട്ട് വലയിൽ പറന്നിറങ്ങുന്നു. സ്റ്റേഡിയം ആർത്തിരന്പി. ഗാലറി മുഴുവൻ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. മലയാളിയായ സി.സി. ജേക്കബ് ഉൾപ്പടെയുള്ള സഹതാരങ്ങൾ വാരിപ്പുണർന്നു. സമനിലയോടെ കളി തീരുമെന്ന് കരുതിയിരിക്കെ അവസാനനിമിഷം നേടിയ ഗോളിൽ 2-1 ന് റഷ്യ ജയിച്ചു. പക്ഷേ, കളി ജയിച്ചതിനുതുല്യമായിരുന്നു കാണികളുടെ ആഹ്ലാദപ്രകടനം.
22 വർഷങ്ങൾക്കുശേഷം...
കാലം കടന്നുപോയി. നീണ്ട 22 വർഷങ്ങൾക്കുശേഷം കോയന്പത്തൂരിലെ അതേഗ്രൗണ്ടിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമുമായി കോച്ച് എം.എം. ജേക്കബ് എത്തി. രാവിലെ പരിശീലനം നടക്കുന്ന സമയം. മധ്യവയസ്കരായ ഏതാനുംപേർ അദ്ദേഹത്തിന്റെ അരികിലെത്തി. അതിൽ ഒരാൾ ചോദിച്ചു: "എം.എം. ജേക്കബ് അല്ലേ. അകലേനിന്നുകണ്ടപ്പോൾ സംശയം തോന്നി.
വർഷങ്ങൾക്കുമുന്പ് ഇവിടെ അടിച്ച മഴവില്ലുപോലൊരു ഗോൾ ഓർമയുണ്ടോ...? റഷ്യക്കെതിരേ... മുഴുവൻ കണികളുടെയും ഹൃദയം കവർന്ന ആ ഗോൾ ഇപ്പോഴും ഞങ്ങൾ മനസിൽ സൂക്ഷിക്കുന്നുണ്ട്.!' അന്നത്തെ കളിയെക്കുറിച്ച് അവർ വർണിച്ചപ്പോൾ കരുത്തുറ്റ ഈ പ്രതിരോധഭടന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുപോയി. ഒരുകാലത്ത് ഇന്ത്യൻ ഫുട് ബോളിൽ ലോംഗ്റേഞ്ചിന്റെ രാജകുമാരനായിരുന്നു എം.എം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ എം.എം. ജേക്കബ്.
കാല്പന്തിനോട് കുഞ്ഞുനാളിലേ പ്രിയം
1952 ഏപ്രിൽ 25ന് ആലുവ മാറാഞ്ചേരി മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനനം. ഇലക്ട്രിസിറ്റി ബോർഡിൽ ലൈൻമാനായിരുന്ന അപ്പൻ ദിവസവും ഫുട്ബോൾ കളിക്കുമായിരുന്നു. ഫുട്ബോൾകന്പം മൂത്ത ആലുവക്കാർ ദിവസവും അതിരാവിലെയും വൈകീട്ടും മുനിസിപ്പൽ മൈതാനിയിൽ പന്തുകളിക്കാൻ എത്തുന്നത് അന്നത്തെ സ്ഥിരംകാഴ്ചയായിരുന്നു. മൈതാനത്തിന് അടുത്ത വീടായതിനാൽ ജേക്കബും എന്നും ഗ്രൗണ്ടിൽ എത്തുമായിരുന്നു.
അങ്ങനെ സ്കൂൾകാലം മുതൽക്കേ ഫുട്ബോളിനോടു പ്രിയംകൂടി. ആലുവ സെന്റ് മേരീസ് സ്കൂൾ ടീമിലൂടെ തുടക്കം. പിന്നെ പ്രീഡിഗ്രിക്കെത്തിയപ്പോൾ കാലടി ശങ്കര കോളജ് ടീമിൽ. എം.ഒ. ജോണ്, ബെന്നി ബഹനാൻ, കെ. ബാബു എന്നിങ്ങനെ ഇന്നത്തെ രാഷ്ട്രീയക്കാരും പിന്നീട് ക്രൈസ്റ്റ് കോളജ് ക്യാപ്റ്റനായ എം.ഒ. ദേവസിയുമൊക്കെയായിരുന്നു അന്നത്തെ കളിക്കൂട്ടുകാർ.
ഇട്ടിമാത്യുവിലൂടെ ക്രൈസ്റ്റിലേക്ക്
കാലടി ശങ്കര കോളജിനുവേണ്ടി കളിക്കുന്പോൾതന്നെ ആലുവ മുനിസിപ്പൽ സ്പോർട്സ് ക്ലബ്, ചാലക്കുടി സിറ്റി ക്ലബ് എന്നിവയ്ക്കുവേണ്ടിയും കളിക്കുമായിരുന്നു. പ്രീഡിഗ്രി വെക്കേഷൻ കാലത്ത് കൊല്ലത്തു നടന്ന കേരള സ്പോർട്സ് കൗണ്സിലിന്റെ വേനൽക്കാല പരിശീലന ക്യാന്പിൽ പങ്കെടുത്തു. ആ സമയത്താണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന എൻ.കെ. ഇട്ടിമാത്യു അങ്ങോട്ടുവിളിക്കുന്നത്.
അതേക്കുറിച്ച് ഇട്ടിമാത്യു പറയുന്നു: ""72 ലാണ് ക്രൈസ്റ്റ് കോളജ് ടീം കുറച്ചുകൂടി ശക്തിപ്പെടുത്താൻ എന്താണു ചെയ്യാനാവുക എന്നാലോചിക്കുന്നത്. പ്രിൻസിപ്പലായിരുന്ന ഗബ്രിയേലച്ചനോട് (പത്മവിഭൂഷൻ ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐ) ഞാൻ പറഞ്ഞു, ആലുവയിൽ ഒരു പയ്യൻ ഉണ്ട്. അവനെ കിട്ടിയാൽ നമ്മുടെ ഹാഫ് ബാക്ക് ഭദ്രമാകും. നല്ല പവർഫുൾ ലോംഗ് റേഞ്ച് ഷോട്ടുകളാണ്; ഇടതു- വലതു കാൽ വ്യത്യാസമില്ലാതെ.
പക്ഷേ, ഹോസ്റ്റലും മറ്റും സൗജന്യമായി കൊടുക്കേണ്ടിവരും. എങ്കിൽ അവനോടു വരാൻ പറയെന്നായി അച്ചൻ. ജോസഫ് പി. തോമസ് ആയിരുന്നു ക്രൈസ്റ്റിലെ മുഖ്യ കായികാധ്യാപകൻ. തോമസ് വർഗീസ് അസിസ്റ്റന്റും. ഇരുവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എംഎം ക്രൈസ്റ്റിൽ ബികോമിന് ചേരുന്നത്. പഠനം, ഹോസ്റ്റൽ, ഭക്ഷണം, എല്ലാം സൗജന്യം. പിന്നെ മൂന്നുവർഷക്കാലം ക്രൈസ്റ്റിന്റെ എല്ലാമെല്ലാമായി. ആ മൂന്നുവർഷവും ഒാൾ ഇന്ത്യ യൂണിവേഴ്സിറ്റി കളിച്ചു. ടീം ഒരുതവണ ചാന്പ്യന്മാരായി; രണ്ടുതവണ റണ്ണറപ്പും''. ഇതിനിടെ 73ൽ ജൂണിയർ സ്റ്റേറ്റ് കളിച്ചു ചാന്പ്യന്മാരായി.
സന്തോഷ് ട്രോഫിയിലേക്ക്
ക്രൈസ്റ്റിൽ പഠിക്കുന്പോൾതന്നെയാണ് സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമാകുന്നത്. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ ഉണ്ടായില്ല. പിറ്റേ വർഷം ടീമിന്റെ ഭാഗമായി. ഒളിന്പ്യൻ സൈമണ് സുന്ദർരാജ് തന്നെയായിരുന്നു കോച്ച്. പിന്നെ 1982 വരെ തുടർച്ചയായി എട്ടുവർഷം സന്തോഷ് ട്രോഫിയിൽ കളിച്ചു. 82 ലെ തൃശൂർ സന്തോഷ് ട്രോഫി ക്യാപ്റ്റൻ. രണ്ടുതവണ വൈസ് ക്യാപ്റ്റൻ. എട്ടു ഗോളുകളും സ്കോർ ചെയ്തു. സന്തോഷ് ട്രോഫിയിലെ മറ്റൊരു കൗതുകം ആദ്യ സന്തോഷ് ട്രോഫിയിലും അവസാനത്തേതിലും സൈമണ് സാറായിരുന്നു കോച്ച്.
ഓരോരുത്തരുടെയും പൊസിഷനും മൂവ്മെന്റ്സും അറ്റാക്കിംഗും ഡിഫെൻസുമെല്ലാം അദ്ദേഹം ഞങ്ങളെ പേപ്പറിൽ വരച്ച് കാണിച്ചു തരുമായിരുന്നു. 4-2-4 ശൈലിയാണ് ഞങ്ങളെ പഠിപ്പിച്ചത്. സാറിന്റെ പാഠങ്ങൾ എന്റെ കളി ജീവിതത്തിൽ (കളിക്കാരൻ, കോച്ച് എന്നീ നിലകളിൽ) ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്നുപറയാതെ വയ്യ. കാലിക്കട്ട് വാഴ്സിറ്റി കോച്ച് ആയിരുന്ന സിപിഎം ഉസ്മാൻകോയ സാറിന്റെ കോച്ചിംഗും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്- ജേക്കബ് പറയുന്നു.
ഇന്റർവ്യൂ നടന്നില്ല; കസ്റ്റംസ് ടീമിലേക്ക്
75ലെ വെക്കേഷൻ കാലം. നാടെങ്ങും നിറയെ കളികൾ. അതുകഴിഞ്ഞതോടെയാണു ടൈറ്റാനിയത്തിന്റെ ഗോളിയും ക്യാപ്റ്റനുമായ സുഹൃത്ത് ഇട്ടിമാത്യു വിളിക്കുന്നത്- ടൈറ്റാനിയത്തിൽ ജോയിൻ ചെയ്യാൻ. തിരുവനന്തപുരത്തെത്തി. ഇന്റർവ്യൂ ചെയ്യാൻ അന്നവരുടെ സിഎംഡി ആയിരുന്ന പത്മകുമാർ സാർ സ്ഥലത്തില്ല. എന്തോ അത്യാവശ്യത്തിനുപോയതാണ്. രണ്ടുദിവസം കഴിഞ്ഞേവരൂ. ഇട്ടിയുടെ റൂമിൽ തങ്ങാൻ പറഞ്ഞു.
രാത്രിയായപ്പോൾ ഞാൻ രണ്ടുദിവസം കഴിഞ്ഞുവരാമെന്നുപറഞ്ഞ് വീട്ടിലേക്കു തിരിച്ചുപോന്നു. രണ്ടുദിവസത്തിനകം കസ്റ്റംസിൽനിന്ന് വിളിയെത്തി. അങ്ങനെ 1975 ഓഗസ്റ്റ് 16ന് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നെ നീണ്ട 37 വർഷങ്ങൾ... 2012 ഏപ്രിൽ 30ന് സൂപ്രണ്ടന്റ് ആൻഡ് സ്പോർട്സ് ഓഫീസറായി വിരമിച്ചു.
കസ്റ്റംസിലെ അവിസ്മരണീയ ദിനങ്ങൾ
സി.സി. ജേക്കബ്, എൻ.ജെ. ജേക്കബ്, സി.പി. രാജൻ, ഗോകുലൻ തുടങ്ങി 16 പേർ. വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോഴും വർഷത്തിലൊരിക്കൽ ഞങ്ങൾ കുടുംബസമേതം ഒരുമിച്ചുകൂടി വിനോദയാത്ര നടത്താറുണ്ട്. അത്ര ഉൗഷ്മളമായ സ്നേഹബന്ധം.
ഇന്ത്യ മുഴുവൻ പ്രമുഖ ടൂർണമെന്റുകളിലെല്ലാം ഞങ്ങൾ കളിച്ചു. നിരവധി കപ്പുകൾ നേടി. പലയിടങ്ങളിലും റണ്ണേഴ്സ് ആയി. അക്കാലത്ത് പ്രഗത്ഭരായ പല ടീമുകളുമുണ്ടായിരുന്നു. കൽക്കട്ടയിൽനിന്നുതന്നെ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, മോഹൻബഗാൻ. ഗോവയിൽനിന്നു ഡെംപോ, സാൽഗോക്കർ തുടങ്ങി വന്പൻ ടീമുകൾ. മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഇന്ത്യൻതാരങ്ങളടങ്ങിയ ടീമുകൾ. എന്നിട്ടും കസ്റ്റംസ് കരുത്തുകാട്ടി.
എൽആർജി നായിഡു കപ്പ്, ചാക്കോള, മാമൻ മാപ്പിള, നെഹ്റു ട്രോഫി തുടങ്ങിയ പല പ്രഗത്ഭ ടൂർണമെന്റുകളിലും സെമിഫൈനലിസ്റ്റുകളും ഫൈനലിസ്റ്റുകളുമായി. 1983ൽ വി.പി. സത്യൻ ക്യാപ്റ്റനായുള്ള കണ്ണൂർ ലക്കി സ്റ്റാറിനെ തോൽപ്പിച്ച് സ്റ്റേറ്റ് ചാന്പ്യൻഷിപ്പും കരസ്ഥമാക്കി. അങ്ങനെ 15വർഷം കളിക്കാരനായും 22 വർഷം കോച്ചായും കസ്റ്റംസ്ജീവിതം ആസ്വദിച്ചു. ഈ 15 വർഷത്തിൽ 12 വർഷവും ക്യാപ്റ്റനുമായിരുന്നു.
മായാത്ത മറ്റൊരു ഗോൾ
തിരുവനന്തപുരത്ത് ജിവിരാജ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ. കസ്റ്റംസും ഡെംപോ ഗോവയും തമ്മിൽ പൊരിഞ്ഞ മത്സരം. ആദ്യദിനം ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അന്നൊന്നും എക്സ്ട്രാ ടൈമോ ടൈബ്രേക്കറോ ഇല്ല. സമനിലയായാൽ പിറ്റേന്നു കളിക്കുകതന്നെ. അങ്ങനെ നാലുദിവസംവരെ കളിക്കേണ്ടിവന്ന ടൂർണമെന്റുകളുണ്ട്.
രണ്ടാംദിനം ഞങ്ങൾ വീണ്ടും ഏറ്റുമുട്ടുകയാണ്. ബാലകൃഷ്ണൻ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ. ഇന്ത്യൻ ഇന്റർനാഷണലുകളായ സുക്കോറോ ക്യാപ്റ്റനും സന്പത്ത് ഗോളിയുമായ ഗംഭീര ടീമായിരുന്നു ഡെംപോ. ആദ്യ ഹാഫിൽത്തന്നെ സി.പി. രാജൻ നൽകിയ മൈനസ് പാസിൽ 30വാര അകലെനിന്ന് ഞാനെടുത്ത ഒരു തകർപ്പൻ ഇടങ്കാലൻ ഷോട്ട് സന്പത്തിനെ കീഴടക്കി വലയ്ക്കുള്ളിൽ കയറി. കാണികൾ ഒന്നടങ്കം ആർപ്പുവിളിച്ചു. ഗോൾവീണതുമുതൽ ഡെംപോ പരുക്കൻകളി പുറത്തെടുത്തു. അറ്റാക്കിനൊപ്പം ഫൗളും.
ഒടുവിൽ പെനാൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഉയർന്നുചാടിയപ്പോൾ നമ്മുടെ ഒരു താരത്തിന്റെ കൈയിൽ പന്ത് കൊണ്ടുവെന്നുപറഞ്ഞ് റഫറി പെനാൽറ്റി വിളിച്ചു. ഭയങ്കര ബഹളമായി. കാണികൾ ക്ഷുഭിതരായി. കളിക്കേണ്ട, ഗ്രൗണ്ടിൽനിന്നു കയറിപ്പോരൂ എന്നൊക്കെയാണ് ഞങ്ങളോട് അവർ ആവശ്യപ്പെട്ടത്. അന്ന് എം. ഭരതനായിരുന്നു കസ്റ്റംസിന്റെ മാനേജർ. അദ്ദേഹം വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു; കളിക്കാൻ പറഞ്ഞു. ഒടുവിൽ സുക്കോറോ എടുത്ത പെനാൽറ്റി ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. അങ്ങനെ ഞങ്ങൾ സെമിയിലേക്ക്...
ഇന്ത്യൻ ജഴ്സിയിൽ
1976 മുതൽ 79 വരെ നാലുവർഷം ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. 76ൽ കൊറിയയിലെ സിയൂളിൽ നടന്ന പ്രസിഡന്റ് കപ്പ്, 77ൽ ബാങ്കോക്കിൽ നടന്ന കിംഗ്സ് കപ്പ്, 78ൽ ബാങ്കോക്കിൽ നടന്ന എട്ടാമത് ഏഷ്യൻ ഗെയിംസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രസീൽ, ഹംഗറി, റഷ്യ, മലേഷ്യ, കുവൈറ്റ്, ഇറാക്ക്, കൊറിയ, യുഎഇ, ബഹറിൻ, സൗദി അറേബ്യ എന്നീ ടീമുകൾക്കെതിരേ കളിച്ചു. 80-81, 82-83 വർഷങ്ങളിൽ ബെസ്റ്റ് ഫുട്ബോളർ ഓഫ് കേരളയായി ജി.വി. രാജാ ഗോൾഡ് മെഡൽ സ്വന്തമാക്കി. ഒരിക്കൽ സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജാ അവാർഡും നേടി.
പരിശീലകനായി
കസ്റ്റംസിൽ കളിക്കുമ്പോഴാണ് ഡിപ്പാർട്ട്മെന്റുതന്നെ കോൽക്കത്തയിലെ സായ് സെന്ററിൽ എൻഐഎസ് കോച്ചിംഗിനു വിട്ടത്. ഒരു വർഷത്തെ ഡിപ്ലോമ കഴിഞ്ഞ് ഫസ്റ്റ് റാങ്കോടെ പാസായി എത്തിയപ്പോഴാണ് കോച്ചിംഗ് ദൗത്യം ആരംഭിച്ചത്. 22 വർഷത്തെ കോച്ചിംഗിനിടയിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ചുമായി. മൂന്നുതവണ അസിസ്റ്റന്റ് കോച്ചും അഞ്ചുതവണ ചീഫ് കോച്ചും. ഇതിൽ ഒരുതവണ ചാമ്പ്യൻമാരും രണ്ടുതവണ റണ്ണറപ്പുമായി. ബാക്കി ഭൂരിഭാഗവും സെമി, ക്വാർട്ടർ കളിച്ചു. പി.ആർ. ഹർഷൻ, പി.ടി. ജോയ് എന്നിവരെല്ലാം പ്രഗത്ഭരായ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്.
ഫുട്ബോളിനെ പ്രണയിച്ച കുടുംബം
കുഞ്ഞുനാളിൽ അപ്പനായിരുന്നു പ്രചോദനവും പ്രോത്സാഹനവുമെങ്കിൽ വിവാഹത്തോടെ ആ റോൾ ഭാര്യ ജയമോൾ ഏറ്റെടുത്തു. കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിലെ അധ്യാപികയായിരുന്ന അവർക്ക് ഫുട്ബോളിനോടു വലിയ പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ ആലുവയിൽ പണിത വീടിന് സോക്കർ ഹോം എന്നു പേരിട്ടു.
മക്കൾ: സോക്കോ (എൻജിനീയർ, ഹൈദരാബാദ്),സഞ്ജു (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, കൊളറാഡോ, അമേരിക്ക). മരുമക്കൾ: ബിനില (എൻജിനീയർ, ഹൈദരാബാദ്), ഡോ. ജീതു (റിസർച്ച് സയന്റിസ്റ്റ്, അമേരിക്ക)
രണ്ടു മക്കളും ഫുട്ബോൾ കളിക്കുമായിരുന്നു. രണ്ടാമൻ കാരുണ്യ യൂണിവേഴ്സിറ്റി ടീം അംഗമായിരുന്നു. സോക്കോയുടെ മക്കളായ കെവിൻ പോൾ (ആറാം ക്ലാസ്), ഹെലൻ എലിസബത്ത് (നാലാം ക്ലാസ്) എന്നിവർ ഹൈദരാബാദിലെ ഫുട്ബോൾ അക്കാദമിയിൽ കളിക്കുന്നുണ്ട്. സഞ്ജുവിന്റെ മകൻ മൂന്നു വയസുകാരൻ ലയണൽ ജേക്കബിനും കളിക്കമ്പം തുടങ്ങിയിട്ടുണ്ട്. പേരക്കുട്ടികളുടെ ആഗ്രഹപ്രകാരം അപ്പൂപ്പന്റെ സോക്കർ ഹോമിനോടുചേർന്ന് ഒരു മിനി ടർഫ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
ആലുവയിൽനിന്ന് അന്നു 10 പേർ
കാല്പന്തിന്റെ തട്ടകമായിരുന്നു ആലുവ. മുനിസിപ്പൽ ഗ്രൗണ്ടിൽ കളിച്ചിരുന്ന 10 പേർ പ്രതാപകാലത്ത് സന്തോഷ് ട്രോഫി ടീമിൽ ഇടംനേടി. 1982ൽ എം.എം. ജേക്കബ് ക്യാപ്റ്റനായ വർഷം നാലുപേരാണ് ടീമിലുണ്ടായിരുന്നത്. എംഎമ്മിനെക്കൂടാതെ പി. പൗലോസ്, എൻ.ജെ. ജേക്കബ്, എം.എം. പൗലോസ്. സന്തോഷ് ട്രോഫിയിൽ ആദ്യം കളിക്കുന്നത് പി.ജെ. വർഗീസാണ് 1971ൽ. പിന്നെ തമ്പി കലമണ്ണിൽ, കെ.പി. പോൾസൺ (തമിഴ്നാടിനുവേണ്ടി), ഷാജി കുര്യാക്കോസ്, പി.ഡി. ജോയ് , പി.ആർ. ഹർഷൻ...
ചേട്ടനും അനുജനും ഒന്നിച്ച്...
1982ൽ തൃശൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ ചേട്ടൻ ക്യാപ്റ്റനായ ടീമിന്റെ മുൻനിരക്കാരനായി അനുജൻ എം.എം. പൗലോസും ഉണ്ടായിരുന്നുവെന്നത് ദൈവനിയോഗമായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീട് തുടർച്ചയായി നാലുവർഷം അനുജൻ സന്തോഷ് ട്രോഫി കളിച്ചു. നെഹ്റു കപ്പിൽ ഇന്ത്യക്കായും കുപ്പായമണിഞ്ഞു. പ്രീമിയർ ടയേഴ്സിൽ 10 വർഷം കളിച്ച പൗലോസ് ഇപ്പോൾ ആലുവയിൽത്തന്നെ ബിസിനസ് നടത്തുകയാണ്.